Thursday, August 28, 2008

കുഞ്ഞുകഥ(ശരത്ബാബു തച്ചമ്പാറ)

ഡാഡി:

ദേഷ്യം വന്നപ്പോഴാണ്‌ അച്ഛന്‍
മകനെ 'ഡാ' എന്നും
മകളെ 'ഡീ' എന്നും വിളിച്ചത്‌.

കുട്ടികള്‍ ദേഷ്യത്തോടെ തിരിച്ചു
വിളിച്ചപ്പോഴാണ്‌ 'ഡാഡി' ആയത്‌.

കുഞ്ഞുകഥ (സുജിത്‌.ജെ)

ഗുജറാത്ത്‌:

"ഗാന്ധിയുണ്‍ടായിരുന്നതിനാല്‍ മാത്രമാണ്‌
ഗോഡ്‌സെ അതു ചെയ്തത്‌ !!!!
ആയതിനാല്‍ ഗാന്ധിയാണ്‌ യഥാര്‍ത്ഥ പ്രതി.
തന്നെ വധിക്കാന്‍ പ്രേരിപ്പിച്ചതിനും
ഗോഡ്‌സെയെ കൊല്ലാനിടയായതിനും"

Sunday, August 24, 2008

കവിത (മനോജ്‌ കാട്ടാമ്പള്ളി)

ടോര്‍ച്ച്:

ആട്ടിന്‍പാല്‍ വിറ്റ്
അമ്മ വാങ്ങിത്തന്നതിനെ
ഇരുട്ടുവഴികളിലെല്ലാം
കൂടെയെടുത്തു.

എത്ര മറന്നുനടന്നാലും
വീടിറങ്ങുമ്പോള്‍
അച്ചനുറങ്ങുന്ന മണ്ണിലേക്ക്
എത്തിയിട്ടുണ്ടാകും വെളിച്ചം.

പാമ്പുകള്‍ ഇലയനക്കുമ്പോള്‍
കാണിച്ചുതരാനാണ് തിടുക്കം

ചില്ലിന്റെ ഉള്ളില്‍ കിടന്ന്
കൊഴിയാ‍കാ‍നാകാത്തതിന്‍റെ വേദന
വാടക കൊടുക്കാനാവാത്ത
വീടിന്‍റെ കണ്ണീരുപോ‍ലെ
ഭൂമിക്കുമേല്‍ വിരിക്കും

തളര്‍ന്നു കണ്ണടക്കും മുമ്പ്
ഇഴഞ്ഞുപോയതിന്‍റെ
കാട്ടുവഴികളിലേക്ക്
വെളിച്ചം ഒഴുക്കിയതിന്‍റെ
പകപ്പില്‍
രാത്രി മുഴുവന്‍
തണുക്കുമായിരിക്കും
അത്.

കവിത (മഹേന്ദ്രനാഥ്.കെ.വി)

മാജിക്‌:

അയാള്‍ ആ മാന്ത്രിക വടി കൊണ്ടൊന്നു
തൊട്ടാല്‍ മതി
തൊപ്പിക്കടിയിലെ മുയല്‍ പ്രാവാകും
ശ്യൂന്യമാര്‍ന്നൊരു പൈപ്പില്‍ നിന്നും
പൂക്കള്‍ വിടരും
ഒരൊറ്റ മന്ത്രം കൊണ്ട്‌
വടിയെ പാമ്പാക്കും
വായയില്‍ നിന്ന്‌ അവസാനമില്ലാതെ
വര്‍ണ നാടകള്‍ വരുത്തും
എങ്കിലും അയാള്‍ നിലത്തു വിരിച്ചിട്ട
തുണിയില്‍ വന്ന്‌ വീഴാറുള്ള
ചില്ലറ തുട്ടുകളെ പെരിപ്പിക്കുന്നതൊ
അയാളുടെ നിറം മങ്ങി തുടങ്ങിയ തൊപ്പിയേയും
പിന്നി തുടങ്ങിയ കോട്ടിനേയും
മാറ്റുന്നതൊ കണ്ടിട്ടില്ല
അയാള്‍ കാണിച്ച മാജിക്കുകളില്‍ ഏറ്റവും വലിയത്‌
അയാള്‍ അവസാനം കാണിച്ചതായിരുന്നു
നിറഞ്ഞൊഴുകുന്ന പുഴയിലെ
ഏതോ നിശബ്ദതയിലേക്ക്‌
ഒരൊറ്റ ബെല്‍റ്റടിച്ചതിനു ശേഷം
അയാളിതു വരേയും തിരിച്ചെത്തിയിട്ടില്ല

Thursday, August 21, 2008

കവിത (ഷാജി കെട്ടുങ്ങല്‍)

സമരം:

കണ്ണില്‍ കുഷ്ഠംപിടിച്ചവര്‍‍
കുഞ്ഞുപാഠങ്ങളില്‍ ‍
അവരവരുടെ
ദൈവങ്ങളെ
തിരഞ്ഞു
തിരഞ്ഞു പിളരുന്നു.
ചെകുത്താനെയിറക്കി
നീതിയെ ബലാത്സംഘം ചെയ്യിക്കുന്നു.
അക്ഷരങ്ങളെ
പകയുടെ പാതാളത്തില്‍‍
പണ്ടേ ചവിട്ടിത്താഴ്ത്തിയവര്‍‍
അയലത്തെ ശത്രുവിനെ
പച്ചക്കു കത്തിച്ചതു പോലെ,
മനുഷ്യന്‍ മാത്രം
വചനങ്ങളാകുന്ന
കുഞ്ഞുപുസ്തകങ്ങള്‍‍
ചിതയിലെരിക്കുന്നു.
കലിപ്പുതീരാതെ,
ഭ്രാന്തൊടുങ്ങാതെ,
മക്കളുടെ തലച്ചോറില്‍
‍വഴികള്‍ വരക്കുന്നവളുടെ
അടിവയറ്റില്‍ ചവിട്ടി
ഗര്‍ഭം കലക്കുന്നു.
കഥയറിയാതെ
ആട്ടമറിയാതെ
പകച്ചു നില്ലുക്കുന്ന
ഉണ്ണികളുടെ നെന്‍ചിലേക്കു
ആത്മാവു തകര്‍ന്ന ബിംബങ്ങളെറിയുന്നു.

ഒറ്റക്കണ്ണന്മാര്‍‍
സ്പെഷ്യല്‍ ബുള്ളറ്റിനുകളിലൂടെ
അട്ടഹസിക്കുന്നു.
കാലുതേഞ്ഞ
ബുദ്ധിജന്തുക്കളുടെ
ചലംനിറഞ്ഞവാക്കുകളില്‍
'ജീവനു' വീണ്ടും മതമുണ്ടാകുന്നു.

കലഹങ്ങള്‍ക്കപ്പുറത്തിരുന്ന്
ആരോപ്രാത്ഥിക്കുന്നു;
"അവരുടെ ദൈവത്തിന്നു
നിറം കൂടിയിരുന്നെങ്കില്‍‍
ഇതിനേക്കാള്‍
‍അടിച്ചുപൊളിക്കാമായിരുന്നു,
ദൈവമേ".

കവിത (സുനില്‍രാജ്‌ സത്യ)

രതി:

നിന്‍റെ ചുണ്ടുകള്‍ക്കിടയിലെ
ചിരിയുടെതരി,
തീപ്പൊരിയായപ്പോള്‍
‍എന്‍റെ രുചികളും
മാറിത്തുടങ്ങിയിരുന്നു.

താമരനൂലുണ്ണുന്ന
അരയന്നത്തിന്‍റെ കഥ പറഞ്ഞതും
ദമയന്തിയുടെ ആകാരഭംഗി
നിന്നില്‍ ഞാന്‍ കണ്ടതും....
അരഞ്ഞാണ്‍ തുമ്പിലൂടെ
അരിച്ചിറങ്ങിയ എന്‍റെ കൌതുകം
അരക്കെട്ടിന്‍റെ സ്നിഗ്ധതയില്‍‍
രേതസ്സ് വിതറിയപ്പോള്‍‍
നീ ആലസ്യം പൂണ്ടതും
നിന്‍റെ ചുണ്ടുകള്‍ക്കിടയിലെ
ചിരിയുടെ തരി
തീപ്പൊരിയായപ്പോള്‍ മാത്രമാണ്.

കലാലയച്ചുവരുകളില്‍
കടലാസ്സ് ചിത്രങ്ങളീല്‍പ്പെടാതെ
പ്രണയത്തിന്‍റെ സകലമാനരസതന്ത്രങ്ങളും
പഠിച്ചെടുത്ത ആ യാമം...
നിന്‍റെ ചുണ്ടുകള്‍ക്കിടയിലെ
ചിരിയുടെ തരി
തീപ്പൊരിയായപ്പോള്‍ മാത്രമാണ്.

ബൈക്കില്‍, ഹെല്‍മെറ്റ് മൂടിയ
പിന്‍ യാത്രയില്ലാതെ
കോഫീഹൌസ്സുകളിലെ പരിഹാസ
നേത്രങ്ങള്‍ പതിയ്ക്കാതെ
പ്രണയത്തിന്‍റെ രസകേളിനടന്നത്
നിന്‍റെ ചുണ്ടുകള്‍ക്കിടയിലെ
ചിരിയുടെ തരി
തീപ്പൊരിയായപ്പോള്‍ മാത്രമാണ്.

Tuesday, August 19, 2008

കുഞ്ഞുകഥ (ശരത്‌ബാബു തച്ചമ്പാറ)

നോട്ടീസ്‌:

2008 നവംബര്‍ 1 ന്‌ കേരളപ്പിറവിയുടെ
അമ്പത്തിരണ്‍ടാം വാര്‍ഷികമാണ്‌.
അതുകൊണ്‍ട്‌ ഈ സ്കൂളിലെ
എല്ലാ കുട്ടികള്‍ക്കും അന്നേദിവസം
മലയാളത്തില്‍ സംസാരിക്കാവുന്നതാണ്‌.